Friday, May 06, 2016

 വാര്‍ത്ത » പ്രാദേശികം » ആലപ്പുഴ » 

നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രധാനമന്ത്രി എട്ടിന് കുട്ടനാട്ടില്‍
May 5, 2016


ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചരിത്രവിജയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് കുട്ടനാട്ടിലെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെഭാഗമായാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം. എട്ടിന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി എടത്വ, പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തെത്തും.
തുടര്‍ന്ന് 1.05ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നുമായി എന്‍ഡിഎയുടെ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജി. സുരേഷ്ബാബു എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
കുട്ടനാട്ടില്‍ നിന്നുമാത്രമായി അമ്പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ നേരിട്ട് ക്ഷണക്കത്ത് നല്‍കിയാവും പരിപാടിയിലേക്ക് ക്ഷണിക്കുക. ജില്ലയിലെ മുഴുവന്‍ ബൂത്തുതലങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ആവശ്യാനുസരണം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. അഞ്ചുലക്ഷം ബോട്ടില്‍ കുടിവെള്ളമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്കും എന്‍ഡിഎ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് തയ്യാറാക്കുന്നത്. കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിക്കുപുറമെ ജില്ലയിലെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനന്ദകുമാര്‍, ജെ.പി. നദ്ദ എന്നിവരും എത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ഡിഎയുടെ സംസ്ഥാന നേതാക്കളും വേദി പങ്കിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ പ്രവര്‍ത്തകരിലും അനുഭാവികളിലും വോട്ടര്‍മാരിലും വന്‍ ആവേശമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ ആദ്യമായി എത്തുന്ന നരേന്ദ്രമോദിയുടെ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏവരും.

ജന്മഭൂമി: http://www.janmabhumidaily.com/news410705#ixzz