Saturday, July 21, 2012

രാമായണ മാസാചാരണം

രാമായണ മാസാചാരണം


 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!


വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
കര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==


വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==


കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.
കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്. ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു. കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.

ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.

രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.

=---==-=-=--==--=-=-==-=-=--=-=-==-=-==









No comments:

Post a Comment